Total Pageviews

Thursday, June 9, 2011

താന്‍ ഇരിക്കേണ്ടിടത്തു താന്‍ ഇരുന്നില്ലെങ്കില്‍ !

                                                   

മന്‍മോഹന്‍ സിംഗ്  1991 ല്‍ പുത്തന്‍ സാമ്പത്തീക നയങ്ങളുമായി  രംഗത്തെത്തിയതോടെയാണ് വന്‍ അഴിമതിക്കഥകള്‍  ഇന്ത്യാക്കാര്‍ കേട്ട് തുടങ്ങിയത്. തുടര്‍ന്നു അദ്ദേഹം 2004 പ്രധാന മന്ത്രിയായപ്പോള്‍ അഴിമതി സാര്‍വത്രീകമായി. ഇന്ന് അഴിമതിയും, അഴിമതി വിരുദ്ധ സമരങ്ങളും, അതിനെ  നേരിടുന്ന ഗവ; രീതിയും ഒരുപോലെ ഇന്ത്യയെ  ലോക ജനതയ്ക്ക് മുന്നില്‍ അപമാനിതയാക്കുന്നു. തനിക്കു ചുറ്റും കോടികളുടെ അഴിമതി നടന്നപ്പോള്‍ ഉറക്കം നടിച്ചു അമേരിക്കയുടെ പാദ  പൂജനടത്തിയിരുന്ന ഇന്ത്യ കണ്ട ഏറ്റവും കഴിവുകെട്ട  പ്രധാന മന്ത്രിയോട്  ഒന്ന് മാത്രം പറയുന്നു."തന്‍ ഇരിക്കേണ്ടിടത്ത്  താന്‍ ഇരുന്നില്ലെങ്കില്‍  അവിടെ  രാംദേവ്   കയറി ഇരിക്കും." ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഭരണ ഘടനയെ വെല്ലുവിളിച്ചുകൊണ്ട് ഒരു കപട സന്യാസി  താന്‍ സായുധ സേന രൂപികരിക്കുമെന്നു പ്രഖ്യാപിക്കുന്ന  നിലയിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചതിന്‍റെ   ഉത്തരവാദികള്‍  കോണ്‍ ഗ്രസ്സും അതിന്‍റെ നേതൃത്വവുമാണെന്നു  ആമുഖമായി പറഞ്ഞു കൊള്ളട്ടെ. 
ഖദര്‍ അഴിമതി നടത്തുവാന്‍  ഉള്ള യുണിഫോം (UNIFORM )    ആയി മാറി. അതുപോലെ കാവി രാജ്യത്ത് കലാപമുണ്ടാക്കാനുമുള്ളതായി മാറുന്നു . (കാവി പുതക്കുന്നവനും കൊടി പിടിക്കുന്നവനും ഇതില്‍ പെടും). ഇവര്‍ പരസ്പരം ശത്രുതയിലെങ്കിലും  രാഷ്ട്ര പിതാവ് ഗാന്ധിജിയെ അപമാനിക്കുന്നതില്‍ വളരെ യോജിപ്പാണ്.  ഖദര്‍ധാരികള്‍ ഗാന്ധിയന്‍  പാരമ്പര്യം വിളമ്പി തലമുറകളായി ഇന്ത്യന്‍ ജനതയെ പറ്റിക്കുന്നു.ഗാന്ധിജിയെ   വെടിവച്ചു കൊന്ന കാവിപ്പട  ആ മഹാത്മാവ് അന്ത്യ വിശ്രമം കൊള്ളുന്ന രാജ് ഘട്ടിലും സമരാഭാസങ്ങളുമായി അരങ്ങു തകര്‍ക്കുന്നു.



ബാബ രാംദേവിനെ പ്പോലുള്ള കപട സന്യാസിമാരുടെ  സമരാഭാസം ജനം പുചിച്ചു തള്ളുമെന്ന് നമുക്ക് പ്രത്യാശിക്കാം.  അണ്ണാ ഹസാരെ അഴിമതിക്കെതിരായും  ലോക്പാല്‍ ബില്ലിനും വേണ്ടി നടത്തിയ സമരം ജനം ഹൃദയത്തിലേറ്റു വാങ്ങി. കാരണം ജനം അഴിമതി കൊണ്ട് അത്രമേല്‍ പൊറുതി മുട്ടി എന്നത് തന്നെ. എന്നാല്‍ ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത്  തങ്ങളുടെ ആരാധക വൃന്ദത്തെ മുന്‍ നിറുത്തി ജനാധി പത്യ സംവിധാനങ്ങളെയും  ഭരണഘടനയെ പോലും വെല്ലുവിളിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍  രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കും.അഴിമതി  ഇല്ലാതാക്കാന്‍ ഇന്ത്യ ജനാധിപത്യ സംവിധാനങ്ങളെ ബലി കൊടുക്കണം എന്നത്
അംഗീകരിക്കാന്‍ ആകില്ല. അത് എലിയെ ഇല്ലാതാക്കാന്‍ ഇല്ലം ചുടണം എന്ന് പറയുന്നത് പോലെയാണ്.

2009 ലെ പാര്‍ലമെണ്ട്   തിരെഞ്ഞെടുപ്പില്‍     BJP ക്കുണ്ടായ  പരാജയം ഹിന്ദു രാഷ്ട്ര വാദികളെ  ഹിന്ദു അജണ്ട  വീണ്ടും പൊടി തട്ടിയെടുക്കാന്‍ പ്രേരിപ്പിച്ചു. അതിന്‍റെ ഭാഗമായി വേണം അഴിമതിക്കെതിരായുള്ള ജനവികാരം ഹൈജാക് ചെയ്യപ്പെടുന്നതും  രണ്ടാം ഘട്ടം എന്ന നിലയില്‍ കാവിയുടുത്തവര്‍  തെരുവിലിറങ്ങി അരാജകത്വ  സ്വഭാവമുള്ള  സമര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും എന്ന് വേണം കരുതാന്‍. അറബ് രാജ്യങ്ങളില്‍ താടിയും മുടിയും നീട്ടിയ വളര്‍ത്തിയ മുല്ലാമാര്‍ ജനങ്ങളെ ആയുധ നല്‍കി  തെരുവില്‍ ഇറക്കിയതും   സംഘപരിവാര്‍  സംഘടനകളെ അഴിമതിക്കെതിരായ സമരം ഹൈ ജാക് ചെയ്യുവാന്‍  പ്രേരിപ്പിച്ചതായി  ന്യായമായും സംശയിക്കാം. ജനാധിപത്യത്തിന്‍റെ   ഹരിശ്രീ  അറിയാത്ത അറബ് ജനതയല്ല ഇന്ത്യയിലുള്ളത് എന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ത്താല്‍ നന്ന്.

രാഷ്ട്രിയത്തില്‍ മതങ്ങളും മത നേതാക്കളും  ഇടപെടുന്നതിനെ എക്കാലവും എതിര്‍ത്തു പോരുന്ന  ഇടതു പക്ഷത്തിന്‍റെ നിലപാടുകള്‍ ഇവിടെ പ്രസക്തമാണ്. രാഷ്ട്രിയ വിഷയങ്ങളില്‍  മതങ്ങള്‍ ഇടപെടുന്നത്  എത്ര ആപത്കരമാണ് എന്ന്  പാകിസ്താന്‍ , അഫ്ഗാനിതാന്‍ , ഇറാന്‍, ഇറാഖ് തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളെ സ്തിഥി ഗതികള്‍ മാത്രം വിലയിരുത്തിയാല്‍  മതി. ഭൂരി പക്ഷ മതമായാലും, ന്യുന പക്ഷ മതങ്ങലായാലും രാഷ്ട്രിയത്തില്‍ ഇടപെടുന്നത് ആപത്കരമാണ്. ഇത് മലപ്പുറത്തെ മത നേതാക്കള്‍ക്കും വോട്ടര്‍മാര്‍ക്കും ചങ്ങനാശ്ശേരി പാല അതിരൂപത്യ്ക്ക്  കീഴിലുള്ള രാഷ്ട്രീയം കളിക്കുന്ന പാതിരിമാര്‍ക്കും അച്ചായന്‍ മാര്‍ക്കും കൂടി  ബാധകമാണ് എന്ന് കൂടി ഓര്‍മിപ്പിച്ചു കൊള്ളുന്നു.

ഇന്ത്യ നേരിടുന്ന അഴിമതിയടക്കമുള്ള  എല്ലാ മൂല്യച്ചുയ്തികളുടെയും  ഉത്തരവാദി   കോണ്‍ ഗ്രസ്സും അതിന്‍റെ സാമ്പത്തീക നയങ്ങളുമാണ് . സ്വന്തം രാജ്യത്തെക്കാള്‍ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി പോരുന്ന മന്‍മോഹന്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റ്കള്‍ക്ക് ഇന്ത്യയെ കൊള്ളയടിക്കാന്‍ ഒത്താശ  ചെയ്തു കൊടുത്തത് അഴിമതിയുടെ വ്യാപ്തി  വര്‍ദ്ധിക്കാന്‍   സഹായിച്ചു. പ്രധാന മന്ത്രി അഴിമതിക്കാരാണെന്ന്  എനിക്ക് അഭിപ്രായമില്ല. എന്നാല്‍ ഇടതു പക്ഷം പിന്തുണ പിന്‍വലിച്ച സമയത്ത്   UPA സര്‍ക്കാരിനെ നിലനിറുത്താന്‍ MP മാര്‍ക്ക് കോഴ കൊടുത്തതും
കോമണ്‍വെല്‍ത്ത്, 2G സ്പെക്ട്രം അഴിമതിയിലുമൊക്കെ യുള്ള ധാര്‍മീക ഉത്തരവാദിത്വത്തില്‍  നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ പ്രധാന  മന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിങ്ങിനു  കഴിയില്ല.

അഴിമതി മുഖമുദ്രയാക്കിയ  കോണ്‍ഗ്രസ്സിന്‍റെ  നേതൃത്വത്തോടും അതിന്‍റെ പ്രധാന   മന്ത്രിയോടും  ഒന്ന് പറയട്ടെ . മഹത്തായ ജനാധിപത്യ രാജ്യത്തിന്‍റെ തകര്‍ച്ചക്ക് നിങ്ങള്‍ കാരണക്കാരാകുന്നു .  രാജ്യം വന്‍ മൂല്യ തകര്‍ച്ച നേരിടുമ്പോള്‍  ഉറക്കം നടിക്കുന്ന   നിങ്ങള്‍ 120 കോടി ജനതയുടെ സ്വപ്നങ്ങളും ജീവിതവും തല്ലി തകര്‍ക്കുന്നു. രാജ്യത്തെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക്  ഭീഷിണി ഉയര്‍ത്തുന്നു. മത ജാതി  ശക്തികള്‍  കഴുകന്‍ കണ്ണുകളുമായി   രാജ്യത്തെ ആരജകത്വത്തിലേക്ക് കൊണ്ട് പോകാന്‍ ശ്രമിക്കുമ്പോള്‍,അവര്‍  മതേതര മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍   ഓര്‍മിപ്പിച്ചു കൊള്ളട്ടെ "താനിരിക്കേണ്ടിടത്ത് താന്‍ ഇരിക്കണം."


സത്യമേവജയതേ


വാല്‍കഷണം : അഴിമതിക്കെതിരായ  ജനകീയ സമരത്തില്‍ കോണ്‍ഗ്രസ്സിനും BJP ക്കും എതിരായ ശക്തമായ ബദലായി വരേണ്ട  ഇടതു പക്ഷ  ശക്തികള്‍  ലോക്പാല്‍ ബില്‍ വിഷയം ഒരു ജനകീയമായി സമരമായി വളര്‍ത്തികൊണ്ടു വരുന്നതില്‍ പരാജയപ്പെട്ടു എന്ന് പറയാതെ തരമില്ല.ജനങ്ങളുടെ പല്സ്സു അറിഞ്ഞ് സമര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ വീണ്ടും പരാജയപ്പെടുന്നു.   മാത്രമല്ല രാംദേവിനെ  പ്പോലുള്ള  കപട  സന്യാസിയുടെ  അറസ്റ്റിനെ  ന്യായീകരിക്കുന്നതും യോജിക്കാവുന്നതല്ല.
അഴിമതിക്കെതിരെ എന്ന ലക്‌ഷ്യം  മഹത്വരമെങ്കിലും അത്  ഉയര്‍ത്തികൊണ്ടു വരുന്നവരുടെ  വര്‍ഗ്ഗ താല്‍പ്പര്യവും പൂര്‍വകാല   ചരിത്രവും , അതിന്ന് സ്വീകരിക്കുന്ന മാര്‍ഗവും വിലയിരുത്താതെ   അഭിപ്രായ പ്രകടനം നടത്തിയ
 V S അടക്കമുള്ള കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാടുകള്‍ ആശാവഹമല്ല .








സത്യമേവജയതേ    
           
















.





2 comments:

  1. മത ജാതി ശക്തികള്‍ കഴുകന്‍ കണ്ണുകളുമായി രാജ്യത്തെ ആരജകത്വത്തിലേക്ക് കൊണ്ട് പോകാന്‍ ശ്രമിക്കുമ്പോള്‍,അവര്‍ മതേതര മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍മിപ്പിച്ചു കൊള്ളട്ടെ "താനിരിക്കേണ്ടിടത്ത് താന്‍ ഇരിക്കണം."

    നല്ല ലേഖനം. ഗൂഡലക്ഷ്യത്തോടെ അഴിമതിക്കെതിരെ എന്ന രൂപത്തില്‍ വരുന്ന വിഷത്തെ തിരിച്ചറിയാതെ അവരെ അനുകൂലിക്കുന്നതാണ് കൂടുതല്‍ ആപത്ത്‌.

    ReplyDelete