Total Pageviews

Wednesday, June 15, 2011

പേറെടുക്കാന്‍ പോയ വയറ്റാട്ടി ഇരട്ട പെറ്റു.



പരിയാരം മെഡിക്കല്‍ കോളേജില്‍   നടന്ന   അഴിമതിയും സ്വജന പക്ഷപാതവും ഇടതുപക്ഷ  പ്രസ്ഥാനങ്ങള്‍ക്കും   വിശിഷ്യ CPIM  നും ഭാവിയില്‍ കനത്ത വില നല്‍കേണ്ടി വരും. ഉശിരന്മാരായ ചെറുപ്പക്കാരുടെ ജീവന്‍ നല്‍കി   നേടിയ കരുത്തുമായി CPIM പരിയാരം മെഡിക്കല്‍ കോളേജിന്‍റെ  ഭരണം സാരഥ്യം ഏറ്റെടുക്കുമ്പോള്‍ പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്കുണ്ടായ  സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് M V ജയരാജനും ,V V രമേശനും അടങ്ങുന്ന ഭരണ സമിതി ചവിട്ടിയരച്ചത്. അവരോടു പറയാന്‍ ഒന്നേയുള്ളൂ. മാ നിഷാദാ....

 സാധാരണക്കാരന്‍റെ   മക്കള്‍ പഠിക്കാന്‍ ആശ്രയിക്കുന്ന പൊതു വിദ്യാഭ്യാസത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സ്വകാര്യ മാനേജുമെന്റുകള്‍ക്കും   വലതുപക്ഷ രാഷ്ട്രിയക്കാര്‍ക്കുമെതിരെ  ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സമീപ ഭാവിയില്‍ ഇടതു പക്ഷത്തിനു കഴിയുമെന്ന് തോന്നുന്നില്ല. ഇതിനു ഉത്തരവാദികളായ  M V ജയരാജനും ,V V രമേശനും അടങ്ങുന്ന ഭരണ സമിതി കാണിച്ച ഗുരുതരമായ പാളിച്ചകള്‍ക്ക് അവര്‍ വഹിക്കുന്ന മുഴുവന്‍    സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിറുത്തി അന്വേഷണം നടത്തി അവരുടെ മേല്‍ തക്കതായ അച്ചടക്ക നടപടി  എടുക്കുന്നതാണ് ഉചിതം എന്ന് ഞാന്‍ കരുതുന്നു. 
പാര്‍ട്ടിയുടെയും ഒരു  ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനും     യശസ്സിന്നു കളങ്കം  വരുത്തിയ നേതാക്കള്‍ക്ക് അവര്‍ എത്ര തന്നെ ഉന്നതരായാലും തക്ക ശിക്ഷാനടപടി സ്വീകരിക്കണം. 

2007 ല്‍ M V ജയരാജനെയും സംഘത്തെയും പരിയാരം മെഡിക്കല്‍ കോളേജിന്‍റെ സാരഥ്യം ഏല്‍പ്പിക്കുന്നത്  അവിടെ കാലങ്ങളായി നടക്കുന്ന അഴിമതിയും സ്വജനപക്ഷ പാതവും അവസാനിപ്പിക്കുന്നതിനും  കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലക്ക് ആകെ മാതൃകയാകും വിധത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിനെ മാറ്റിയെടുക്കുന്നതിനും    വേണ്ടിയാണ്.  എന്നാല്‍ രാഘവനും, സുധാകരനും  മറ്റും 2006 വരെ നടത്തിയ അഴിമതികള്‍ വെളിച്ചത്ത് വിട്ടില്ല  എന്ന് മാത്രമല്ല കോണ്‍ ഗ്രസ്സ് നേതാവ്  അടൂര്‍ പ്രകാശിന്‍റെ മകള്‍ക്ക് മെരിറ്റ് സീറ്റ് 80 ലക്ഷം രൂപയ്ക്കു മറിച്ചു നല്കി "പുറം ചൊറിയല്‍"  നടത്തുകയും, കോളേജു പ്രവേശനത്തിന്നുള്ള ഗവ:  മാനദ്ന്ധങ്ങള്‍   കാറ്റില്‍ പറത്തിയും, ഭരണ സമിതി അംഗമായ DYFI സംസ്ഥാന ട്രഷറര്‍ രമേശന്‍റെ   മകളുടെ NRI സീറ്റിലൂടെയുള്ള  പ്രവേശനം  വഴി സ്വജന പക്ഷ പാതം  മുതലുള്ള  ഗുരുതരമായ പളിച്ചകള്‍ക്കാണ്  പരിയാരം വേദിയായത്. ഒരു വിദ്യാഭ്യാസ  സ്ഥാപനം  നല്ല രീതിയില്‍ നടത്തുവാന്‍  ചുമതലപ്പെട്ടവര്‍  തന്നെ അതിനു തീരാകളങ്കം ചാര്‍ത്തിയ നടപടിയെ  "പേറെടുക്കാന്‍ പോയ വയറ്റാട്ടി (midwife ) ഇരട്ട പെറ്റു" എന്ന വിശേഷണമാകും  അനുയോജ്യം.

വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം രാഷ്ട്രിയ നേതാക്കളില്‍ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നു. സത്യസന്ധത  രാഷ്ട്രിയ നേതാക്കളില്‍ അന്യമാകുന്നു. 
ഒരു കമ്യു ണി സ്റ്കാരന്‍റെ  ഏറ്റവും  അടിസ്ഥാനപരമായ   ഗുണമായിരിക്കണം സത്യസന്ധത   എന്ന് ഞാന്‍ വിശ്വസിക്കുന്നു. CPIM സംസ്ഥാന   സമിതി അംഗം എന്ന നിലയിലും ചാനല്‍ ചര്‍ച്ചകളില്‍ വാക്ക് ചാതുര്യം കൊണ്ട് കത്തിക്കയറുന്ന  രാഷ്ട്രിയക്കാരന്‍   എന്ന നിലയിലും   ജയരാജന്‍റെ  വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം ലജ്ജാകരമാണ്, പ്രതിഷേധാര്‍ഹമാണ്  . 

ഹൈകോടതി ജഡ്ജിമാരെ ശുംഭ്ന്മാരെന്നു വിളിച്ച കേസ്സില്‍ കുറ്റപത്രം വായിച്ചു കേട്ട് പുറത്തുവന്ന  ജയരാജന്‍റെ വാക്കുകള്‍ ഇപ്രകാരം " ജനങ്ങളുടെ  മൌലീകാവകാശ സ്വതന്ത്ര്യത്തിന്നു  വേണ്ടി പൊരുതി  ജീവന്‍ ബലിയര്‍പ്പിക്കാന്‍ വരെ തയാറാവുന്ന  ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ്  താന്‍  എന്നാണ്" .  പാതയോരങ്ങളില്‍ പൊതു യോഗം നിരോധിക്കുന്ന കോടതിയുടെ വിധി അപ്രായോഗികം എന്ന് സമര്‍ദ്ധിക്കാന്‍  ആറ്റുകാല്‍ പോങ്കാലയെ  പരാമര്‍ശിച്ചു ഹിന്ദു വികാരം തന്‍റെ വാദത്തിന്  അനുകൂലമാക്കാന്‍ ശ്രമിക്കുന്ന ദയനീയ കാഴ്ച ഒരു വശത്ത്.  കഷ്ടപ്പെട്ട് പഠിച്ചു മെരിറ്റ് ലിസ്റ്റില്‍ പേര് വന്ന വദ്യാര്‍ത്ഥികളുടെ  മൌലീകാവകാശം പോലും സംരക്ഷിക്കാന്‍ കഴിയാത്ത  ജയരാജന്‍ രക്ത സാക്ഷി പരിവേഷത്തിന് നടത്തുന്ന  ശ്രമം മറുവശത്ത്‌ . ഈ ജല്‍പ്പനങ്ങള്‍ അപഹാസ്യമാണ്.  
പരിയാരത്ത് ജയരാജന്‍റെ നേതൃത്വത്തില്‍ നടന്ന അഴിമതികള്‍  വരും കാലങ്ങളില്‍ കേരളത്തിലെ സാധാരണക്കാരുടെ മക്കള്‍ക്ക്‌ അവരുടെ മൌലീകാവകാശമായ വിദ്യാഭ്യാസം  നിഷേധിക്കപ്പെടാന്‍ പരോക്ഷമായി  കാരണമാകും. അവകാശ സമരങ്ങള്‍ നയിക്കെണ്ടവര്‍   അതിന്‍റെ മുനയൊടിക്കാന്‍ കാരണക്കാരായി എന്നത് വലിയ  വിരോധാഭാസമാണ്  .  CPIM ഭരിക്കുന്ന ഒരു ഭരണ സമിതി നടത്തിയ വിദ്യാഭ്യാസ കച്ചവടം  അരാഷ്ട്രിയ   വാദം ശക്തിപ്പെടുവാന്‍ കാരണമാക്കും എന്നതും ശ്രദ്ധേയമാണ്. 

ഇനി DYFI നേതാവ് V V രമേശന്‍ തന്‍റെ പ്രവര്‍ത്തനങ്ങളില്‍   ഒരു യൂണിറ്റു സെക്രട്ടറിയുടെ നിലവാരം പോലും പുലര്‍ത്തിയില്ല എന്നത്   പാര്‍ട്ടി സ്റ്റഡി   ക്ലാസ്സുകളില്‍ ഒന്നും  കൃത്യമായി പങ്കെടുക്കാത്തത് കൊണ്ടാണ് എന്ന് വിശ്വസിക്കാന്‍ കഴിയില്ല. തന്‍റെ ഭാഗം ന്യായീകരിക്കുവാന്‍  രമേശന്‍ അവതരിപ്പിച്ച NRI ബന്ധുവും, സ്പോന്‍സര്‍ ഷിപ്പും,  50 ലക്ഷത്തിന്റെ സ്രോതസ്സും ഒക്കെ ജനം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളഞ്ഞു.മക്കള്‍ യുവജന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രായമായിട്ടും  DYFI യില്‍ ഉന്നത നേത്രുത്വ സ്ഥാനം അലങ്കരിക്കുന്ന രമേശനോടു ഒന്നേ പറയുന്നുള്ളൂ. അതിമോഹം , അത് വേണ്ട മോനെ രമേശാ......
ദീര്‍ഘ    കാലം കമ്യുണിസ്റ്   പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടും 
രമേശന്  രാഷ്ട്രിയവും ധാര്‍മീകവുമായ ഈ തെറ്റ് എങ്ങിനെ പറ്റി എന്ന് DYFI പരിശോധിക്കണം.  നിയമപരമായി തെറ്റില്ല എന്ന DYFI  സംസ്ഥാന സെക്രടറി   രാജേഷിന്‍റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിപ്പില്ല, നിയമത്തിലെ പഴുതുകളെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കു അനുകൂലമായി ദുര്യുപയോഗം ചെയ്താണ് രമേശന്‍ സീറ്റ് തരപ്പെടുത്തിയത്. കേരളത്തില്‍ ഏതു കുടുമ്പമാണ് ഏതെങ്കിലും ഒരു NRI യുടെ അകന്ന ബന്ധുവല്ലാത്തത്  എന്നതും , പ്രവേശനത്തിന്റെ   അവസാന തീയതിയും (Before + 2 result ), അതിനു cheque (negotiable instrument )  നല്കിയതും  അങ്ങിനെ എത്ര ഉദാ: ഈ സ്വജന പക്ഷപാതം ഇപ്പോള്‍ പുറത്തു വന്നത് കൊണ്ട് സീറ്റ് ഉപേക്ഷിച്ചു തടി തപ്പാന്‍ രമേശന് കഴിഞ്ഞു , മറിച്ച് മകളുടെ ഒരു വര്‍ഷത്തെ  പഠനത്തിനു ശേഷമാണ് ഈ വാര്‍ത്ത പുറത്തു വന്നതെങ്കില്‍  രമേശന്‍ എന്ത് മാര്‍ഗം സ്വീകരിക്കുമായിരുന്നു എന്നതും  കൌതുകകരമാണ്. രമേശന്‍ അഴിമതിക്കാരനാണ് എന്ന് ഞാന്‍ പറയുന്നില്ല. പറയാന്‍ തക്ക തെളിവ് എന്റെ കയ്യിലില്ല . ഇങ്ങിനെ അഡ്മിഷന്‍ നേടുക വഴി രമേശനും കുടുമ്പവും അധികം താമസിയാതെ അഴിമാതിക്കാരാകാന്‍  നിര്‍ബന്ധിതരാകും എന്നതാണ്  ഇവിടെ വിപത്തായി കാണേണ്ടത്.  
ഇവിടെ  ചര്‍ച്ച ചെയ്യപ്പെടെണ്ടത്  ഒരു രമേശനല്ല. വര്‍ത്തമാന  കാലത്ത് 
കമ്യുണിസ്റ്  പാര്‍ട്ടികളില്‍  അതിന്‍റെ നേതൃത്വത്തില്‍  എത്തിപ്പെടുന്നവര്‍ പൊതുവില്‍ ചെറുപ്പക്കാര്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന   സ്ഥാനങ്ങളെ  ഉത്തരവാ ദിത്വമായി കാണാതെ പദവിയായി കാണുന്ന സമീപനമാണ് അതിശയകരം. ചുരുങ്ങിയ കാലം കൊണ്ട് എല്ലാം വെട്ടിപ്പിടിക്കാനുള്ള  വ്യഗ്രതക്കപ്പുറം   എന്ത് സാമൂഹ്യ പ്രതിബദ്ധതയാണ്  ഇവര്‍ക്ക് ഉള്ളത്. കഴിഞ്ഞ തിരെഞ്ഞെടുപ്പു കാലത്ത് ഉമ്മന്‍ ചാണ്ടി "ദത്തെടുത്ത"  മുന്‍ SFI നേതാവും പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന  സിന്ധു ജോയ്  പറഞ്ഞതും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. താന്‍ ഇത്രയേറെ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിട്ടും ഒരു വീടില്ലാത്ത തനിക്ക് വേണ്ടി പാര്‍ട്ടി ഒന്ന് ചെയ്തില്ല എന്നതാണ് അവരുടെ നേതൃത്വത്തെ  സംബന്ധിച്ച  അവരുടെ ദാര്‍ശനീക (?) കാഴ്ച്ചപ്പാട്.  ഇത്തരം "തണ്ട് തുരപ്പന്‍ പുഴുക്കളല്ലേ"  കേരളത്തിലെ കമ്യുണിസ്റ്   പ്രസ്ഥാനത്തിന്‍റെ അന്ധകരാകുന്നത്  എന്നതാണ് പരിശോധിക്കേണ്ടത് .ഒരു കേഡര്‍ പാര്‍ട്ടി  ബഹുജന പാര്‍ട്ടിയായതിന്‍റെ    എല്ലാ വൈകല്യങ്ങളും പേറുന്നതിനിടയില്‍   വിഭാഗീയ പ്രവര്‍ത്തനങ്ങളും തലപൊക്കിയത്  നേതൃത്വത്തിലെക്ക് പരിഗണിക്കുന്നവരുടെ ഗുണഗണങ്ങളെ സാരമായി ബാധിച്ചു എന്ന് കാണേണ്ടിയിരിക്കുന്നു. .
ഏറെ പറയുന്നില്ല. തെറ്റ് കണ്ടാല്‍ പ്രതികരിക്കാന്‍ കഴിയുന്നവരായിരിക്കണം കമ്യു ണിസ്റ്കാര്‍ . അഴിമതിയും, വിദ്യാഭ്യാസ കച്ചവടവും ഒക്കെ വലിയ
ചര്‍ച്ചയാകാന്‍  പോകുന്ന ഈ കാലയളവില്‍  ജയരാജന്‍റെ നേതൃത്വത്തില്‍ നടന്ന അഴിമതിയും , കൃത്യ വിലോപവും  ഒക്കെ കണ്ടില്ലെന്നു നടിക്കുന്നത് ഈ പ്രസ്ഥാനത്തിന്നു വേണ്ടി മരിച്ചു വീണവരോട്  കാണിക്കുന്ന അനാദരവാണ്. പ്രതികരണ ശേഷി നശിച്ചിട്ടില്ലാത്ത കേരള സമൂഹം ഇതിനെതിരായി ശബ്ദിക്കുമെന്നും അങ്ങിനെ P കൃഷണപിള്ളയും AKG യും  അതുപോലെ ആയിരങ്ങളും പടുത്തുയര്‍ത്തിയ  കേരളത്തിലെ കമ്യുണിസ്റ്   പ്രസ്ഥാനത്തിലെ   കറുത്ത ശക്തികള്‍ക്കെതിരെ  പ്രതികരിക്കുമെന്നും പ്രത്യാശിക്കുന്നു.




സഖാക്കളെ  മുന്നോട്ട്.


സത്യമേവജയതേ






ഇന്യും രക്തസാക്ഷികള്‍ ആരെന്നു അറിയാത്തവര്‍
ഇത് കൂടി കേള്‍ക്കു. ഇവിടെ  ക്ലിക്ക് ചെയ്യുക





















പൊതു വിദ്യാഭ്യാസ രംഗം വന്‍ തകര്‍ച്ചയെ  നേരിടുമ്പോള്‍   അതിനെ സംരക്ഷിക്കേണ്ടവര്‍ നടത്തിയ അഴിമതി ലജാകരമാണ്. 

Friday, June 10, 2011

മനോരമയും ബാബ രാംദേവും- പെരുവഴിയില്‍ ഉടുമുണ്ട് ഉരിഞ്ഞു പോയവന്‍റെ അവസ്ഥയില്‍ .



                                         വസവദത്തമാരുടെ  ചാരിത്ര്യ പ്രസംഗം  കേട്ട് മടുത്തവര്‍ക്ക് ആശ്വാസം നല്‍കുന്ന  ചില സന്തോഷ വാര്‍ത്തകള്‍. അനധികൃത സ്വത്തിനെതിരെ  (കള്ളപ്പണത്തിനെതിരെ  ) ഗീര്‍വാണ പ്രസംഗം നടത്തുന്നവര്‍ക്ക് തിരിച്ചടികള്‍.കള്ളപ്പണക്കാരെ  തൂക്കി കൊല്ലണമെന്ന് ആവശ്യപ്പെട്ടു നിരാഹാരം നടത്തി വന്ന  ബാബ രാംദേവിന്    തന്‍റെ  കണക്കറ്റ സ്വത്തുക്കള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതനായി. 1100 കോടിയുടെ ആസ്തി , 429 കോടിയുടെ മൂലധനം എന്നൊക്കെ പറഞ്ഞു ഒപ്പിച്ചു എങ്കിലും   കൃത്യമായി എത്ര കമ്പനികളുണ്ടെന്നോ  , വിദേശത്തുള്ള സ്വത്തുക്കള്‍ എന്തെന്നോ  പറയാന്‍ രാം ദേവിനും   സന്തത സഹചാരി ബാലകൃഷ്ണനും കഴിഞ്ഞില്ല. ഒരു ആവേശത്തിന് കിണറ്റില്‍ ചാടി ഇനി ഒന്‍പത്    ആവേശത്തിന്     കയറാന്‍ കഴിയില്ല എന്ന അവസ്ഥയായി സ്വാമിക്ക്, അവസാനം റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ സാമി വലിയ ബലം  പിടിക്കാതെ   നിരാഹാരം അവസാനിപ്പിച്ചു  ഡറാഡൂണ്‍    ആശുപത്രിയില്‍  അഭയം തേടി . സായുധ സേനയുണ്ടാക്കും എന്ന പരാമര്‍ശം BJP യെയും സാമിക്കുള്ള പിന്തുണ പുനപരിശോധിക്കാന്‍ നിര്‍ബന്ധിതരാക്കി, രാം ദേവിന്‍റെ  തന്നെ വാക്കുകള്‍ കടമെടുത്തു പറയട്ടെ "വിനാശ കാലേ വിപരീത ബുദ്ധി "
                                                          മറ്റൊന്ന് കേരളത്തിന്‍റെ  സുപ്രഭാതം  മനോരമക്ക് കിട്ടിയ ഇരുട്ടടിയാണ്. MRF ഉടമ അന്തരിച്ച   K M മാമന്‍ മാപ്പിള എന്ന മനോരമ  കുടുമ്പാംഗത്തിന്‍റെ  ജര്‍മനിയിലെ  LGT  ബാങ്കിലെ  271  ലക്ഷത്തിന്‍റെ  കള്ളപ്പണ നിക്ഷേപം പുറത്തു വന്നു എന്ന് മാത്രമല്ല തുടര്‍ നടപടി ഒഴിവാക്കാന്‍  മക്കള്‍  127 ലക്ഷം നികുതിയടച്ചു എന്ന വാര്‍ത്ത ശ്രദ്ധേയമാണ് . അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ഒരു പ്രത്യേക അനുപാതത്തില്‍  കൂട്ടികുഴച്ചു വാര്‍ത്ത  ചമച്ച്  കമ്യുണിസ്റ്  വിരോധം പ്രചരിപ്പിക്കുന്ന കേരളത്തിലെ UDF ന്‍റെ മുഖ പത്രമായി അധ:പതിച്ച  മലയാള മനോരമക്ക് ഏറ്റ വന്‍ തിരിച്ചടിയാണ് ഈ വാര്‍ത്ത. 
                                                   കള്ളപ്പണം വിദേശത്തു നിക്ഷേപിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നടപടി വരെ ഉണ്ടാകും എന്ന് വാര്‍ത്തകളും അഴിമതിക്കും കള്ളപ്പണക്കാര്‍ക്കും  എതിരെ ഉയര്‍ന്ന കോടതി പരാമര്‍ശങ്ങളും ജനവികാരവുമാണ് മനോരമ  കുടുമ്പാംഗങ്ങളെ  നികുതിയടച്ചു തടി തപ്പാന്‍ പ്രേരിപ്പിച്ചത് എന്ന് വ്യക്തം. വടി വെട്ടാന്‍ പോയിട്ടേ ഉള്ളു -ഇനി എന്തൊക്കെ തട്ടിപ്പ് മനോരമയുടെ പുറത്തു വരാന്‍ ഇരിക്കുന്നു. ഞാന്‍  പല  തവണ പറഞ്ഞു നോക്കി , യശശരീരനായ കള്ളപ്പണക്കാരന്‍ പത്മശ്രീ   കണ്ടത്തില്‍    മാമന്‍ മാപ്പില്ല. കള്ളപ്പണക്കാരനും  പത്മശ്രീയും ഏതാണ്ട്  അലുവയും,മത്തിക്കറിയും പോലുണ്ട് .തീരെ ചേരുന്നില്ല . അതുകൊണ്ട്  മാമന്‍ മാപ്പിള യുടെ കള്ളപ്പണത്തിനു  നികുതിയടച്ചവര്‍  ആ പുണ്യാത്മാവിന്നു   1993 ലഭിച്ച പത്മശ്രീ പുരസ്കാരവും തിരിച്ചു കൊടുക്കുന്നതും അഭികാമ്യമാണ്. കഷ്ടം! 

ഇന്ത്യാവിഷനാണ് നികുതിയടച്ച വാര്‍ത്ത മലയാളിയെ അറിയിച്ചത്. നേരോടെ നിര്‍ഭയം  വാര്‍ത്ത  അവതരിപ്പിച്ചു  ന്യുസ് ഇംപാക്റ്റിന്‍റെ മൊത്ത  കച്ചവടക്കാരായ ഏഷ്യാനെറ്റിന്    ഇത് വാര്‍ത്തയായി തോന്നിയില്ല. എന്നാല്‍  MRF ന്‍റെ  പരസ്യം ന്യൂസ്‌ ലൈവില്‍  കൃത്യമായ  ഇടവേളകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണ്  ഏഷ്യാനെറ്റിന്‍റെ    മാധ്യമ ധര്‍മ്മമെന്നു വ്യക്തം .   കൈരളി ചാനല്‍ വിട്ട ബ്രിട്ടാസ് ഏഷ്യാനെറ്റിന്‍റെ തലപ്പത്ത് എത്തിയതിന്‍റെ  ഫലങ്ങള്‍ കണ്ടു തുടങ്ങി. "പണം"  "ലാഭം" , അതല്ലേ എല്ലാം.

സത്യമേവജയതേ













Thursday, June 9, 2011

താന്‍ ഇരിക്കേണ്ടിടത്തു താന്‍ ഇരുന്നില്ലെങ്കില്‍ !

                                                   

മന്‍മോഹന്‍ സിംഗ്  1991 ല്‍ പുത്തന്‍ സാമ്പത്തീക നയങ്ങളുമായി  രംഗത്തെത്തിയതോടെയാണ് വന്‍ അഴിമതിക്കഥകള്‍  ഇന്ത്യാക്കാര്‍ കേട്ട് തുടങ്ങിയത്. തുടര്‍ന്നു അദ്ദേഹം 2004 പ്രധാന മന്ത്രിയായപ്പോള്‍ അഴിമതി സാര്‍വത്രീകമായി. ഇന്ന് അഴിമതിയും, അഴിമതി വിരുദ്ധ സമരങ്ങളും, അതിനെ  നേരിടുന്ന ഗവ; രീതിയും ഒരുപോലെ ഇന്ത്യയെ  ലോക ജനതയ്ക്ക് മുന്നില്‍ അപമാനിതയാക്കുന്നു. തനിക്കു ചുറ്റും കോടികളുടെ അഴിമതി നടന്നപ്പോള്‍ ഉറക്കം നടിച്ചു അമേരിക്കയുടെ പാദ  പൂജനടത്തിയിരുന്ന ഇന്ത്യ കണ്ട ഏറ്റവും കഴിവുകെട്ട  പ്രധാന മന്ത്രിയോട്  ഒന്ന് മാത്രം പറയുന്നു."തന്‍ ഇരിക്കേണ്ടിടത്ത്  താന്‍ ഇരുന്നില്ലെങ്കില്‍  അവിടെ  രാംദേവ്   കയറി ഇരിക്കും." ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഭരണ ഘടനയെ വെല്ലുവിളിച്ചുകൊണ്ട് ഒരു കപട സന്യാസി  താന്‍ സായുധ സേന രൂപികരിക്കുമെന്നു പ്രഖ്യാപിക്കുന്ന  നിലയിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചതിന്‍റെ   ഉത്തരവാദികള്‍  കോണ്‍ ഗ്രസ്സും അതിന്‍റെ നേതൃത്വവുമാണെന്നു  ആമുഖമായി പറഞ്ഞു കൊള്ളട്ടെ. 
ഖദര്‍ അഴിമതി നടത്തുവാന്‍  ഉള്ള യുണിഫോം (UNIFORM )    ആയി മാറി. അതുപോലെ കാവി രാജ്യത്ത് കലാപമുണ്ടാക്കാനുമുള്ളതായി മാറുന്നു . (കാവി പുതക്കുന്നവനും കൊടി പിടിക്കുന്നവനും ഇതില്‍ പെടും). ഇവര്‍ പരസ്പരം ശത്രുതയിലെങ്കിലും  രാഷ്ട്ര പിതാവ് ഗാന്ധിജിയെ അപമാനിക്കുന്നതില്‍ വളരെ യോജിപ്പാണ്.  ഖദര്‍ധാരികള്‍ ഗാന്ധിയന്‍  പാരമ്പര്യം വിളമ്പി തലമുറകളായി ഇന്ത്യന്‍ ജനതയെ പറ്റിക്കുന്നു.ഗാന്ധിജിയെ   വെടിവച്ചു കൊന്ന കാവിപ്പട  ആ മഹാത്മാവ് അന്ത്യ വിശ്രമം കൊള്ളുന്ന രാജ് ഘട്ടിലും സമരാഭാസങ്ങളുമായി അരങ്ങു തകര്‍ക്കുന്നു.



ബാബ രാംദേവിനെ പ്പോലുള്ള കപട സന്യാസിമാരുടെ  സമരാഭാസം ജനം പുചിച്ചു തള്ളുമെന്ന് നമുക്ക് പ്രത്യാശിക്കാം.  അണ്ണാ ഹസാരെ അഴിമതിക്കെതിരായും  ലോക്പാല്‍ ബില്ലിനും വേണ്ടി നടത്തിയ സമരം ജനം ഹൃദയത്തിലേറ്റു വാങ്ങി. കാരണം ജനം അഴിമതി കൊണ്ട് അത്രമേല്‍ പൊറുതി മുട്ടി എന്നത് തന്നെ. എന്നാല്‍ ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത്  തങ്ങളുടെ ആരാധക വൃന്ദത്തെ മുന്‍ നിറുത്തി ജനാധി പത്യ സംവിധാനങ്ങളെയും  ഭരണഘടനയെ പോലും വെല്ലുവിളിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍  രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കും.അഴിമതി  ഇല്ലാതാക്കാന്‍ ഇന്ത്യ ജനാധിപത്യ സംവിധാനങ്ങളെ ബലി കൊടുക്കണം എന്നത്
അംഗീകരിക്കാന്‍ ആകില്ല. അത് എലിയെ ഇല്ലാതാക്കാന്‍ ഇല്ലം ചുടണം എന്ന് പറയുന്നത് പോലെയാണ്.

2009 ലെ പാര്‍ലമെണ്ട്   തിരെഞ്ഞെടുപ്പില്‍     BJP ക്കുണ്ടായ  പരാജയം ഹിന്ദു രാഷ്ട്ര വാദികളെ  ഹിന്ദു അജണ്ട  വീണ്ടും പൊടി തട്ടിയെടുക്കാന്‍ പ്രേരിപ്പിച്ചു. അതിന്‍റെ ഭാഗമായി വേണം അഴിമതിക്കെതിരായുള്ള ജനവികാരം ഹൈജാക് ചെയ്യപ്പെടുന്നതും  രണ്ടാം ഘട്ടം എന്ന നിലയില്‍ കാവിയുടുത്തവര്‍  തെരുവിലിറങ്ങി അരാജകത്വ  സ്വഭാവമുള്ള  സമര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും എന്ന് വേണം കരുതാന്‍. അറബ് രാജ്യങ്ങളില്‍ താടിയും മുടിയും നീട്ടിയ വളര്‍ത്തിയ മുല്ലാമാര്‍ ജനങ്ങളെ ആയുധ നല്‍കി  തെരുവില്‍ ഇറക്കിയതും   സംഘപരിവാര്‍  സംഘടനകളെ അഴിമതിക്കെതിരായ സമരം ഹൈ ജാക് ചെയ്യുവാന്‍  പ്രേരിപ്പിച്ചതായി  ന്യായമായും സംശയിക്കാം. ജനാധിപത്യത്തിന്‍റെ   ഹരിശ്രീ  അറിയാത്ത അറബ് ജനതയല്ല ഇന്ത്യയിലുള്ളത് എന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ത്താല്‍ നന്ന്.

രാഷ്ട്രിയത്തില്‍ മതങ്ങളും മത നേതാക്കളും  ഇടപെടുന്നതിനെ എക്കാലവും എതിര്‍ത്തു പോരുന്ന  ഇടതു പക്ഷത്തിന്‍റെ നിലപാടുകള്‍ ഇവിടെ പ്രസക്തമാണ്. രാഷ്ട്രിയ വിഷയങ്ങളില്‍  മതങ്ങള്‍ ഇടപെടുന്നത്  എത്ര ആപത്കരമാണ് എന്ന്  പാകിസ്താന്‍ , അഫ്ഗാനിതാന്‍ , ഇറാന്‍, ഇറാഖ് തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളെ സ്തിഥി ഗതികള്‍ മാത്രം വിലയിരുത്തിയാല്‍  മതി. ഭൂരി പക്ഷ മതമായാലും, ന്യുന പക്ഷ മതങ്ങലായാലും രാഷ്ട്രിയത്തില്‍ ഇടപെടുന്നത് ആപത്കരമാണ്. ഇത് മലപ്പുറത്തെ മത നേതാക്കള്‍ക്കും വോട്ടര്‍മാര്‍ക്കും ചങ്ങനാശ്ശേരി പാല അതിരൂപത്യ്ക്ക്  കീഴിലുള്ള രാഷ്ട്രീയം കളിക്കുന്ന പാതിരിമാര്‍ക്കും അച്ചായന്‍ മാര്‍ക്കും കൂടി  ബാധകമാണ് എന്ന് കൂടി ഓര്‍മിപ്പിച്ചു കൊള്ളുന്നു.

ഇന്ത്യ നേരിടുന്ന അഴിമതിയടക്കമുള്ള  എല്ലാ മൂല്യച്ചുയ്തികളുടെയും  ഉത്തരവാദി   കോണ്‍ ഗ്രസ്സും അതിന്‍റെ സാമ്പത്തീക നയങ്ങളുമാണ് . സ്വന്തം രാജ്യത്തെക്കാള്‍ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി പോരുന്ന മന്‍മോഹന്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റ്കള്‍ക്ക് ഇന്ത്യയെ കൊള്ളയടിക്കാന്‍ ഒത്താശ  ചെയ്തു കൊടുത്തത് അഴിമതിയുടെ വ്യാപ്തി  വര്‍ദ്ധിക്കാന്‍   സഹായിച്ചു. പ്രധാന മന്ത്രി അഴിമതിക്കാരാണെന്ന്  എനിക്ക് അഭിപ്രായമില്ല. എന്നാല്‍ ഇടതു പക്ഷം പിന്തുണ പിന്‍വലിച്ച സമയത്ത്   UPA സര്‍ക്കാരിനെ നിലനിറുത്താന്‍ MP മാര്‍ക്ക് കോഴ കൊടുത്തതും
കോമണ്‍വെല്‍ത്ത്, 2G സ്പെക്ട്രം അഴിമതിയിലുമൊക്കെ യുള്ള ധാര്‍മീക ഉത്തരവാദിത്വത്തില്‍  നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ പ്രധാന  മന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിങ്ങിനു  കഴിയില്ല.

അഴിമതി മുഖമുദ്രയാക്കിയ  കോണ്‍ഗ്രസ്സിന്‍റെ  നേതൃത്വത്തോടും അതിന്‍റെ പ്രധാന   മന്ത്രിയോടും  ഒന്ന് പറയട്ടെ . മഹത്തായ ജനാധിപത്യ രാജ്യത്തിന്‍റെ തകര്‍ച്ചക്ക് നിങ്ങള്‍ കാരണക്കാരാകുന്നു .  രാജ്യം വന്‍ മൂല്യ തകര്‍ച്ച നേരിടുമ്പോള്‍  ഉറക്കം നടിക്കുന്ന   നിങ്ങള്‍ 120 കോടി ജനതയുടെ സ്വപ്നങ്ങളും ജീവിതവും തല്ലി തകര്‍ക്കുന്നു. രാജ്യത്തെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക്  ഭീഷിണി ഉയര്‍ത്തുന്നു. മത ജാതി  ശക്തികള്‍  കഴുകന്‍ കണ്ണുകളുമായി   രാജ്യത്തെ ആരജകത്വത്തിലേക്ക് കൊണ്ട് പോകാന്‍ ശ്രമിക്കുമ്പോള്‍,അവര്‍  മതേതര മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍   ഓര്‍മിപ്പിച്ചു കൊള്ളട്ടെ "താനിരിക്കേണ്ടിടത്ത് താന്‍ ഇരിക്കണം."


സത്യമേവജയതേ


വാല്‍കഷണം : അഴിമതിക്കെതിരായ  ജനകീയ സമരത്തില്‍ കോണ്‍ഗ്രസ്സിനും BJP ക്കും എതിരായ ശക്തമായ ബദലായി വരേണ്ട  ഇടതു പക്ഷ  ശക്തികള്‍  ലോക്പാല്‍ ബില്‍ വിഷയം ഒരു ജനകീയമായി സമരമായി വളര്‍ത്തികൊണ്ടു വരുന്നതില്‍ പരാജയപ്പെട്ടു എന്ന് പറയാതെ തരമില്ല.ജനങ്ങളുടെ പല്സ്സു അറിഞ്ഞ് സമര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ വീണ്ടും പരാജയപ്പെടുന്നു.   മാത്രമല്ല രാംദേവിനെ  പ്പോലുള്ള  കപട  സന്യാസിയുടെ  അറസ്റ്റിനെ  ന്യായീകരിക്കുന്നതും യോജിക്കാവുന്നതല്ല.
അഴിമതിക്കെതിരെ എന്ന ലക്‌ഷ്യം  മഹത്വരമെങ്കിലും അത്  ഉയര്‍ത്തികൊണ്ടു വരുന്നവരുടെ  വര്‍ഗ്ഗ താല്‍പ്പര്യവും പൂര്‍വകാല   ചരിത്രവും , അതിന്ന് സ്വീകരിക്കുന്ന മാര്‍ഗവും വിലയിരുത്താതെ   അഭിപ്രായ പ്രകടനം നടത്തിയ
 V S അടക്കമുള്ള കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാടുകള്‍ ആശാവഹമല്ല .








സത്യമേവജയതേ    
           
















.





Tuesday, June 7, 2011

ജയരാജന്‍റെ ശുംഭത്തരങ്ങള്‍!


പരിയാരം മെഡിക്കല്‍ കോളേജില്‍  മന്ത്രി അടൂര്‍ പ്രകാശിന്‍റെ മകളുടെ PG പ്രവേശനവും, DYFI നേതാവ് V V രമേശന്‍റെ   മകളുടെ NRI ക്വാട്ടയിലുള്ള     MBBS പ്രവേശനവും കൂടുതല്‍  വിവാദം ക്ഷണിച്ചു വരുത്തുകയാണ്. വിവാദങ്ങള്‍ക്ക് കോളേജു ഭരണ സമിതി ചെയര്‍മാന്‍ ജയരാജന്‍ നല്‍കുന്ന ന്യായീകരനങ്ങളെ "ശുംഭത്തരങ്ങള്‍"  എന്ന് വിശേഷിപ്പിക്കാനെ കഴിയു. ഒരു കമ്യുണി സ്റ്  നേതാവില്‍ നിന്നും  ജനം പ്രതീക്ഷിക്കുന്ന  സത്യസന്ധത ജയരാജന്‍ പാലിക്കുന്നില്ല എന്ന് വ്യക്തം. ഏതാനും ചില ശുംഭന്മാരാണോ  പാര്‍ട്ടിയുടെ കീഴിലുള്ള പരിയാരം മെഡിക്കല്‍ കോളേജിന്‍റെ ഭരണം നടത്തികൊണ്ട് പോകുന്നത് എന്ന് ആരിലും സംശയം ജനിപ്പിക്കുന്നതാണ്   ഈ വിവാദങ്ങള്‍. 

മന്ത്രിയുടെ മകളുടെ  അഡമിഷനുള്ള  അര്‍ഹതയും, അതിന്നു പണം കണ്ടെത്തിയ മന്ത്രിയുടെ ശ്രോതസ്സും അന്വേഷണ  വിധേയമാക്കണം. ഇപ്പോള്‍  മന്ത്രി മകള്‍ക്ക് ലഭിച്ച അഡ്മിഷന്‍ ഉപേക്ഷിച്ചു മിസ്‌റ്റര്‍  ക്ലീനകുന്നത്  മുന്‍ മന്ത്രി M P ഗംഗാധരന്‍  മകളുടെ വിവാഹവുമായി ബന്ധപ്പെട്ട  പിടിച്ച പുലിവാല്‍ ഓര്‍ത്താകും  എന്ന് ഞാന്‍ കരുതുന്നു. പക്ഷെ അഡമിഷനെ    ന്യായീകരിക്കുകയും, 80 ലക്ഷം കൈപ്പറ്റി എന്ന് പറഞ്ഞ ജയരാജന്‍റെ വാദങ്ങള്‍  ഇവിടെ സംശയം ജനിപ്പിക്കുന്നു.  ഇതാണ് പറയുന്നത് കോണ്‍ ഗ്രസ്സുകാരെ "നമ്പ"രുതെന്നു. NRI സീറ്റിന്‍റെ മാനദണ്ഡവും +2 ഫലം വരുന്നതിനു മുന്‍പ് തിരക്കിട്ട് നടത്തിയ DYFI നേതാവിന്‍റെ മകളുടെ അഡമിഷനും നാളെ ഇതുപോലെ പൊളിഞ്ഞു പോകും  എന്ന വിവേകം സഖാവിന്ന്    ഉണ്ടാകും എന്ന് കരുതുന്നു. തെറ്റ് പറ്റിയാല്‍ അത് തുറന്നു പറയുന്നതും തിരുത്തുന്നതും   ഒരു നല്ല മാതൃകയാണ്. 

ഇവിടെ മറ്റൊരു പ്രധാന വിഷയം പാര്‍ട്ടി നേതാക്കളും UDF നേതാക്കളും പരസ്പരം പുറം ചൊറിയല്‍ നടത്തുന്നു എന്ന ആരോപണം ബലപ്പെടുന്നു എന്നതാണ്. പി. ശശി നായനാരുടെ പോളിട്ടിക്കെല്‍ സെക്രട്ടറിയായിരുന്ന കാലത്ത് കുഞ്ഞാലികുട്ടിക്കു ചെയ്തു കൊടുത്ത സഹായ സഹകരണങ്ങ ള്‍
ഇവിടെ സ്മരിക്കുന്നത് നന്ന്.പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും ജീവനും വെടിഞ്ഞവര്‍,  അവരുടെ കുടുംബംഗങ്ങള്‍ എന്നിവരോട് ചെയ്യുന്ന അനീതിയാണ് ഈ പുറം ചൊറിയല്‍.  കോന്നിയിലെ സഖാക്കള്‍ രാവും പകലും ഉറക്കം നിന്ന് വിയര്‍പ്പൊഴുക്കി അടൂര്‍ പ്രകാശിനെ  പരാജയപ്പെടുത്താന്‍ അഹോരാത്രം പണിയെടുത്തപ്പോള്‍  കണ്ണൂര്‍ സഖാക്കള്‍   പ്രകാശന്  ഒരു അച്ഛനെന്ന നിലയില്‍ മക്കളോടുള്ള  കടമ നിര്‍വഹിക്കാന്‍ വേണ്ട സഹായം ചെയ്തു കൊടുക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. ഇത് നീതിക്ക് നിരക്കാത്തതാണ്. 

വിവേകം വികാരങ്ങള്‍ക്ക് വഴി മാറുമ്പോള്‍ കണ്ണൂര്‍ സഖാക്കള്‍ പാര്‍ട്ടിയുടെ ബംഗാള്‍ മോഡല്‍ വളര്‍ച്ചക്ക് പഠിക്കുകയാണോ എന്ന് തോന്നി പോകുന്നു.കണ്ണൂര്‍ സഖാക്കളുടെ പ്രവര്‍ത്തന രീതിയും,  ആ എളിമയും(?)  ,  കണ്ണൂര്‍   ജില്ലയിലെയും ബംഗാളിലെയും തിരെഞ്ഞുടുപ്പു ഫലങ്ങളും  വിലയിരുത്തുമ്പോള്‍ അങ്ങിനെയാണ് മനസ്സിലാകുന്നത്‌. 
വിവാദങ്ങള്‍ക്ക് പിന്നില്‍  ഗൂഡാലോചനയാണ്  എന്ന ജയരാജന്‍റെ വാദത്തോട് ഞാന്‍ യോജിക്കുന്നു. ഗൂഡാലോചന ഈ പാര്‍ട്ടിയെ തകര്‍ക്കാന്‍ കൂടിയുണ്ടോ എന്ന്   ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. 

വാല്കഷ്ണം: കത്തോലിക്ക പുരോഹിതര്‍ തനി  "ആലുവ ചന്തയിലെ" കച്ചവടക്കാരെക്കാള്‍  തരം താണ  നിലയില്‍   വിദ്യാഭ്യാസ കച്ചവടത്തിന്നും പണത്തിന്നും വേണ്ടി ആക്രാന്തം കൂട്ടുന്നത്‌ മറച്ചു വെക്കാന്‍ ഈ വിവാദങ്ങള്‍ മാധ്യമങ്ങള്‍ മറയായി ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്. ഇനി  എന്ത് പറയാന്‍ നമ്മളെ അടിക്കാനുള്ള വടി നമ്മള്‍ തന്നെ വെട്ടി മാധ്യമങ്ങളെ എല്‍ പ്പിച്ചിരിക്കുകയല്ലേ.  അനുഭവിക്കുക്കുക തന്നെ
  
സത്യമേവജയതേ




Friday, June 3, 2011

"മേടിക്കല്‍" കോളേജുകള്‍ പുനസ്ഥാപിക്കപ്പെടുമ്പോള്‍



മെഡിക്കല്‍ കോളേജു അദ്ധ്യാപകര്‍ക്ക് സ്വകാര്യ പ്രക്ടീസ്സിനുള്ള അനുമതി കൊടുക്കുമെന്നുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹാമാണ്. ഇതുമായി  ബന്ധപെട്ടു    Dr . R K Thiur ന്‍റെ ശ്രദ്ധേയമായ ലേഖനം  ഇവിടെ വായിക്കുക.

  
സ്വകാര്യ പ്രാക്ടീസിന്‍റെ  മറവില്‍ ചികില്ത്സക്കെത്തുന്നവരെ   പിഴിയുന്ന മെഡിക്കല്‍ കോളേജു അദ്ധ്യാപകരെ  "പരനാറികള്‍" എന്ന് തന്നെ വിളിക്കണം എന്ന Dr R.K .Thirur ന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷെ ഏതാനും 
ഡോക്ടര്‍മാരും  അവരുടെ സംഘടനങ്ങളും  ലക്ഷങ്ങള്‍ കൊടുത്തു മന്ത്രിയെ സ്വാധീനിച്ചു മാത്രം നേടിയതാണ് ആരോഗ്യ മന്ത്രിയുടെ ഈ തീരുമാനം   എന്ന് ഞാന്‍ കരുതുന്നില്ല.

ഡോക്ടര്‍ മാര്‍ പണം   പിരിവെടുത്തു കൊടുത്തിട്ടുണ്ടാകാം, മന്ത്രിയുടെ കിങ്കരന്മാര്‍ ആരേലും  "കാശല്ലേ, കളയണ്ടാ" എന്ന് കരുതി വാങ്ങി മടിയില്‍  വച്ചിട്ടുമുണ്ടാകാം. അഞ്ചു വര്‍ഷം പട്ടിണി കിടന്നവന്‍ ചക്ക കൂട്ടാന്‍ കണ്ടാല്‍ എങ്ങിനെ പ്രതികരിക്കും അത് തന്നെ സമ്പവിച്ചിരിക്കാം. എന്നാല്‍  അതുകൊണ്ട് മാത്രം അധികാരത്തിലെത്തി ഉടന്‍ ഇത്ര ജനവിരുദ്ധമായ ഒരു തീരുമാനം UDF മന്ത്രി എടുക്കുമെന്ന് കരുതാന്‍ വയ്യാ. ഇതിനു പിന്നില്‍ കേരളത്തിലെ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ആരോഗ്യ മേഖലയെ തകര്‍ക്കുക എന്ന ഗൂഡലക്‌ഷ്യം ആണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

LDF ഭരണകാലത്ത് മെഡിക്കല്‍ കോളേജും ജില്ലാ താലുക്ക്  ആശുപത്രികളും,പഞ്ചായത്ത് ഹെല്‍ത്ത് സെന്‍ററുകളും  വളരെ കാര്യക്ഷമമായി   പ്രവര്‍ത്തിച്ചിരുന്നു. ഇത് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ നടത്തുന്നവരെ വല്ലാതെ അലോസരപ്പെടുത്തി.കേരളത്തിലെ സ്വകാര്യ മേഖലയിലെ നല്ല പങ്കും നടത്തുന്നത് ക്രിസ്ത്യന്‍  സഭകളാണ്. അതുകൊണ്ട് തന്നെ LDF ഭരണം  അവസാനിപ്പിച്ചു ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വരുവാന്‍ "കൈ അയച്ചു" സഹായിച്ചവരാണ് ഒട്ടു മിക്ക ക്രിസ്ത്യന്‍ സഭകളും വിശിഷ്യ  കത്തോലിക്ക സഭ. പ്രത്യുപകാരമെന്നോണം  കേരളത്തിലെ പൊതു ആരോഗ്യ രംഗത്തെ തകര്‍ത്ത്  സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനുള്ള UDF സര്‍ക്കാരിന്‍റെ  നടപടികളുടെ ആദ്യ പടിയായി വേണം മന്ത്രി അടൂര്‍ പ്രകാശിന്‍റെ   ഈ പ്രഖ്യാപനത്തെ കാണാന്‍.

സ്വകാര്യ പ്രാക്ടീസ്  അനുവദിക്കുക വഴി മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കി ഒരു നല്ല വിഭാഗം ജനങ്ങളെ അടര്‍ത്തി   മാറ്റാനുള്ള  വഴി മരുന്നിടുകയാണ് മന്ത്രിയുടെ ലക്‌ഷ്യം എന്ന് വ്യക്തം. ഡോക്ടറെ വീട്ടില്‍ പോയികണ്ടു  "കവര്‍" നല്‍കാത്തവന്‍റെ  അമ്മയും, ഭാര്യയും, പിഞ്ചു മക്കളും ചികില്‍ത്സ    കിട്ടാതെ  വരും നാളുകളില്‍ ആശുപത്രി വരാന്തയില്‍  കിടന്നു മരിക്കാം.  പിന്നെ പതിവ് നടപടികള്‍ -  നാട്ടുകാര്‍ പ്രകോപിതരാകും,  ആശുപത്രി, ജനല്‍ വാതില്‍ ഒക്കെ  തല്ലി തകര്‍ക്കും , ഡോക്ടറെ കൈയേറ്റം ചെയ്യും. തുടര്‍ന്നു മിന്നല്‍ പണിമുടക്ക് .നിവര്‍ത്തിയുള്ളവര്‍ പിന്നെ ആരും ആ വഴിക്ക് പോകില്ല.  അങ്ങിനെ വരുന്ന അഞ്ചു വര്‍ഷം  കൊണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഒരു വഴിയ്ക്കാക്കും .  ജീവ  ഭയമുള്ളവര്‍ താലി മാല പണയം വച്ചും  കിടപ്പാടം വിറ്റും സ്വകാര്യ ആശുപത്രികളെ സമീപിക്കും.ഇതേ ഗതി തന്നെയാണ് ജില്ല, താലുക്ക് ആശുപത്രികളെയും കാത്തിരിക്കുന്നത്. UDF സര്‍ക്കാര്‍ ആരോഗ്യ രംഗത്ത് നടപ്പാക്കാന്‍ പോകുന്ന ഹിഡന്‍ അജണ്ട ഇതല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ആതുര സേവന രംഗത്ത് ക്രിസ്ത്യന്‍ സഭകള്‍ നല്‍കിയ സേവനങ്ങള്‍ വളരെ വലുതാണ്‌. പക്ഷെ  ഇന്നത്തെ സഭകള്‍ ഒരു കച്ചവട കണ്ണോടുകൂടിയാണ്
ആരോഗ്യ മേഖലയേ കാണുന്നത്.(വിദ്യാഭാസ   മേഖലയുടെയും സ്തിഥി  വ്യതസ്തമല്ല എന്ന്  റബ് വ്യക്തമാകി കഴിഞ്ഞു)  . തിരെഞ്ഞെടുപ്പു സമയത്ത് ചെയ്യുന്ന സഹായങ്ങള്‍ക്ക് പകരമായി സഭയുടെ സ്ഥാപനങ്ങള്‍ക്ക് ശിലാസ്ഥാപനം മുതല്‍ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട   സാഹചര്യം ഒരുക്കി കൊടുക്കുക എന്നത് UDF ന്‍റെ കര്‍ത്തവ്യമാണ്.1500 കോടി മുടക്കി ചേര്‍പ്പുങ്കല്‍ മെഡിക്കല്‍ കോംപ്ലെക്ക്സ്സു  പണിയുന്നത്  കേരളത്തിലെ കുഞ്ഞാടുകളെ  പരിരക്ഷിക്കാനൊന്നുമല്ല.  അതിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചത് കേന്ദ്ര മന്ത്രി വയലാര്‍ രവിയാണ് എന്ന് ഓര്‍മിപ്പിച്ചു കൊള്ളട്ടെ.

മഴക്കാലം വരുന്നു. ശുചിത്വ ബോധ മില്ലാത്ത മലയാളിയെ കാത്തിരിക്കുന്നത്  രോഗങ്ങളുടെ പെരുമഴക്കാലം.മരുന്ന് കമ്പനി ക്കാരും , സ്വകാര്യ ആശുപത്രികള്‍ക്കും ചാകരയാണ് ഇനിയുള്ള 3  - 4 മാസങ്ങള്‍ .
ഇനി പറഞ്ഞിട്ടെന്തു കാര്യം .വരുന്ന അഞ്ചു വര്‍ഷക്കാലം ഇതൊക്കെ കാണാനും കേള്‍ക്കാനുമാണ് കേരളത്തിലെ ജനങ്ങളുടെ തലവര. ഏതാനും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും, സഭയിലെ കച്ചവട തല്‍പ്പരരായ  പുരോഹിതരും മാത്രം വോട്ടു ചെയ്തത് കൊണ്ട് മാത്രം വന്നു ഭവിച്ചതല്ലല്ലോ ഈ UDF ഭരണം. അത് ജനങ്ങള്‍ ചോദിച്ചു വാങ്ങിയതാണ്. ഇത് ജനാധിപത്യത്തിന്‍റെ ഒരു വൈരുദ്ധ്യമാണ്‌. ഭൂരിപക്ഷം ജനങ്ങളാല്‍ തിരെഞ്ഞെടുക്കപ്പെട്ടവര്‍ ഒരു ചെറു ന്യുനപക്ഷത്തിന്‍റെ   താല്പ്പര്യത്തിന്നു വേണ്ടി  തങ്ങളെ തിരെഞ്ഞെടുത്തവരെ തന്നെ  ബാലികൊടുക്കുന്നു.

അത് കൊണ്ട് തന്നെ  ബലിമൃഗങ്ങളെ പ്പോലെ നമുക്ക് നിന്ന് കൊടുക്കാം.

സത്യമേവജയതേ

ഈ  വിഷയത്തില്‍  ശ്രദ്ധേയമായ മറ്റൊരു പോസ്റ്റ്‌ ഇവിടെ വായിക്കുക.
എഴുതിയ ഡോ: സൂരജിന്  പ്രത്യക ആശംസകള്‍ .